Education
തിരുവനന്തപുരം: ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തുമെന്ന് ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടർ അറിയിച്ചു. ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബറിൽ നടത്താൻ സർക്കാർ ഉത്തരവ് ഇറക്കിയതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ തീയതി പ്രഖ്യാപിച്ചത്.
നേരത്തെ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ പ്ലസ് ടു പരീക്ഷയോടൊപ്പം മാർച്ച് മാസത്തിൽ നടത്തിയിരുന്നത് വിദ്യാർഥികൾക്ക് ഏറെ മാനസിക സംഘർഷം ഉൾപ്പെടെയുള്ള പ്രയാസങ്ങൾക്ക് കാരണമായിരുന്നു.
ഇതേത്തുടർന്ന് ഇംപ്രൂവ്മെന്റ് പരീക്ഷ മാർച്ച് മാസത്തെ രണ്ടാം വർഷ പരീക്ഷയോടൊപ്പം നടത്തരുതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീന് നിരവധി നിവേദനങ്ങൾ ലഭിച്ചിരുന്നു. ഈ നിവേദനങ്ങൾ പരിഗണിച്ച് മന്ത്രി ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബറിൽ നടത്താൻ നിർദേശം നൽകുകയായിരുന്നു.
തുടർന്നാണ് കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവ് ഇറക്കിയത്. ഈ തീയതികളുടെ അടിസ്ഥനത്തിലുള്ള ടൈം ടേബിൾ ഉടൻ പ്രഖ്യാപിക്കും.
NRI
ഹൂസ്റ്റൺ: പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്കും യുവതീയുവാക്കൾക്കുമായി ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ പ്രത്യേക ആശീർവാദ ശുശ്രൂഷ സംഘടിപ്പിച്ചു.
ഞായറാഴ്ച ഓരോ വിശുദ്ധ കുർബാനയ്ക്കും ശേഷം വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവരുടെ നേതൃത്വത്തിലാണ് ശുശ്രൂഷകൾ നടന്നത്. നിരവധി കുട്ടികളും യുവജനങ്ങളും ചടങ്ങിൽ പങ്കെടുത്തു പ്രാർഥിച്ചു.
പഠനത്തിലും ജീവിതത്തിലും അറിവിലും ജ്ഞാനത്തിലും വളരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വികാരി ഫാ. അബ്രഹാം മുത്തോലത്ത് കുട്ടികളെ ഓർമിപ്പിച്ചു.
Kerala
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ എയ്ഡഡ് എൻജിനിയറിംഗ് കോളജുകളിലെ ഒഴിവുള്ള ബിടെക് സീറ്റുകളിലേക്ക് കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ ഒഴിവാക്കിയ വിഷയത്തിൽ ഇടപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോണ്‍.
കഴിഞ്ഞ വർഷം വരെ തൃശൂർ സർക്കാർ എൻജിനിയറിംഗ് കോളജിലാണ് കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ നടത്തിയിരുന്നത്. ഇതു വഴി ഒൻപത് സർക്കാർ എൻജിനിയറിംഗ് കോളജിലും മൂന്ന് എയ്ഡഡ് കോളജിലും ഒഴിവുണ്ടായാൽ വിദ്യാർഥികൾക്ക് ഒറ്റ കേന്ദ്രത്തിൽതന്നെ പ്രവേശനം നേടാമായിരുന്നു.എന്നാൽ ഇത്തവണ ഓരോ കോളജിലും പ്രത്യേകം സ്പോട്ട് അഡ്മിഷൻ നടത്താനുള്ള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം വിദ്യാർഥികൾക്ക് തിരിച്ചടിയായി. ഇതോടെയാണ് ഇവർ മന്ത്രിയെ സമീപിച്ചത്.
13 ന് നടക്കുന്ന കേന്ദ്രീകൃത സ്പോട്ട് അഡ്മിഷനിൽ തൃശൂർ സർക്കാർ എൻജിനിയറിംഗ് കോളജിൽ പോകാതെ തന്നെ ഒൻപത് ഗവണ്മെന്റ് എൻജിനിയറിംഗ് കോളജിലും മൂന്ന് എയ്ഡഡ് കോളജിലും പ്രവേശനം നേടാൻ കഴിയുമെന്ന് മന്ത്രി റോജി.എം.ജോണ്‍ അറിയിച്ചു.
District News
കോഴിക്കോട്: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ണാടിക്കല്‍ പ്രദേശത്ത് ഹോളിക്രോസ് കോളജിലെ വിദ്യാര്‍ഥികള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. എന്‍എസ്എസ്, സോഷ്യല്‍ വര്‍ക്ക് വിഭാഗം എന്നിവയുടെ നേതൃത്വത്തിലായിരുന്നു സേവനം.
എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകളില്‍ സാധനങ്ങള്‍ നല്‍കിയിരുന്നു. ശുചീകരണപ്രവത്തനങ്ങളുടെ ഉദ്ഘാടനം കെ. ജയന്ത് എംഎല്‍എ നിര്‍വഹിച്ചു. പ്രിന്‍സിപല്‍ ഡോ. സിസ്റ്റര്‍ ഷൈനി ജോര്‍ജ്, വാര്‍ഡ് കൗണ്‍സിലര്‍ യു.വി.രജനി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ലിജോ ജോസഫ്, ടി.ജി.സിനുമോന്, അനില്‍ കുമാര്‍, സജിത് കണ്ണാടിക്കല്‍, വേണുഗോപാല്‍, വിദ്യാര്‍ഥികളായ പി.എന്‍.നൗമിഷ്, അലന് വി. ജേക്കബ്, സോന ജോണ്‍സ്, ആദര്‍ശ് ഫാത്തിമ ജസ്വവ എന്നിവര്‍ നേതൃത്വം നല്കി.
District News
എടത്വ: ആലംബഹീനരും അശരണരുമായ അമ്മമാരുടെ അഭയകേന്ദ്രമായ പച്ച മദര്‍ ഷന്താള്‍ സേവാനിവാസിലെ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങുമായി പച്ച സെന്റ് സേവ്യേഴ്സ് യുപി സ്കൂളിലെ വിദ്യാര്‍ഥികള്‍. സ്കൂള്‍ പിടിഎ യുടെ നേതൃത്വത്തിലാണ് അന്തേവാസികള്‍ക്ക് ആവശ്യമായ നിത്യോപയോഗ സാധനസാമഗ്രികള്‍ കുട്ടികള്‍ സമാഹരിച്ച് വിതരണം ചെയ്തത്.
ക്ലാസുകളില്‍ നിന്നും ശേഖരിച്ച വസ്തുക്കള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ദിവ്യ മേരി, പിടിഎ പ്രസിഡന്റ് യു. വിപിന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി സേവാ നിവാസ് ഡയറക്ടര്‍ സിസ്റ്റര്‍ ആനി പുതിയാത്ത്, സിസ്റ്റര്‍ റോസ് കാനാശേരില്‍ എന്നിവര്‍ക്ക് കൈമാറി. അധ്യാപകരായ അനിത ജോസ്ലെറ്റ്, ജിജോ എംപിടിഎ പ്രസിഡന്റ് ദീപ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷൈജു, ശുഭ അജയന്, സുരമ്യ, ജൂലി ജോസഫ്, ജോസ്മി ജോര്‍ജ്, ബീന സിബിച്ചന്, സുനിത ജിജോ എന്നിവര്‍ നേതൃത്വം നല്കി.
Education
തിരുവനന്തപുരം: 2026-27 അധ്യയനവർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി കോഴ്സിനുള്ള പ്രൊവിഷണൽ പ്രവേശന പരീക്ഷാഫലം www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഓഗസ്റ്റ് രണ്ടുവരെ ഓപ്ഷനുകൾ ഓൺലൈനായി നൽകണം.
കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in 04712324396, 2560327.
District News
പാലക്കാട്: പ്രകൃതിദത്ത വർണങ്ങളിലൂടെയുള്ള ഭഗവതിക്കളവും നന്തുണിയുടെ നാദലയത്തിലുള്ള കളംപാട്ടും ആസ്വദിച്ച് പാലക്കാട് മേഴ്സി കോളജ് വിദ്യാർഥിനികൾ. അനുഷ്ഠാനകലകളുമായുള്ള ആത്മബന്ധം കുട്ടികളിൽ ഉണ്ടാക്കുന്നതിനു വേണ്ടിയാണ് ചരിത്ര വിഭാഗത്തിന്റേയും പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിന്റേയും നേതൃത്വത്തിൽ കളംപാട്ട് ശില്പശാല സംഘടിപ്പിച്ചത്.
ലോക റെക്കോർഡ് ജേതാവും കളംപാട്ട് കലാകാരനുമായ കടന്നമണ്ണ ശ്രീനിവാസനാണ് ശില്പശാല നയിച്ചത്. കോളജിലെ ഹെറിറ്റേജ് ക്ലബിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
പഞ്ചവർണങ്ങൾകൊണ്ടു കളമെഴുതുന്ന രീതി, ഉപയോഗിക്കുന്ന വർണക്കൂട്ടുകൾ ഉണ്ടാക്കുന്ന വിധം, അവയുടെ ലോഹ സങ്കൽപങ്ങൾ, ഐതിഹ്യങ്ങൾ, ചടങ്ങുകൾ എന്നിവ ശില്പശാലയിൽ വ്യക്തമാക്കി. ശ്രീനിവാസന്റെ 313-ാ മത് കളംപാട്ട് ശില്പശാലയാണ് കോളജിൽ നടന്നത്. ശില്പശാലയിൽ പ്രിൻസിപ്പൽ സിസ്റ്റർ ഡോ.എൻ.എം. ലൗലി, ചരിത്രവിഭാഗം മേധാവി ഇ.ടി. ഷൈനി, ശ്രീലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
Education
തിരുവനന്തപുരം: 2026 ജൂൺ- ജൂലൈ മാസം നടന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി സേ പരീക്ഷകളുടെ ഫലം https://results.hse. kerala.gov.in/ ൽ പ്രസിദ്ധീകരിച്ചു.
Business
കാഞ്ഞിരപ്പള്ളി: വ്യവസായവും വിദ്യാഭ്യാസവും ഏകോപിപ്പിച്ച് പോയെങ്കില്‍ മാത്രമേ തൊഴിലില്ലായ്മക്കു പരിഹാരം കാണാന്‍ സാധിക്കുകയുള്ളുവെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍.
കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജ് ഓഫ് എന്‍ജിനിയറിംഗ് സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ ആരംഭിച്ച അമല്‍ ജ്യോതി ബിസിനസ് സ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ ഏറ്റവും പൊട്ടന്‍ഷ്യല്‍ ഉള്ള മേഖല വിദ്യാഭ്യാസ മേഖലയാണ്.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പരമാവധി അക്കാഡമിക് ഓട്ടോണമി ലഭ്യമാക്കി പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കേരളത്തെ ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി എയ്ഡഡ്, സ്വാശ്രയ മാനേജ്മെന്റുകള്‍ സര്‍ക്കാരുമായി ഒരുമിച്ച് പ്രവര്‍ത്തിക്കണം.
വിദ്യാര്‍ഥികള്‍ ആഗ്രഹിക്കുന്ന തൊഴിലവസരങ്ങള്‍ ഇവിടെ ലഭിക്കുന്നില്ല. മാറുന്ന തൊഴില്‍ സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് പുതിയ കോഴ്സുകള്‍ ഒരുക്കി വിദ്യാര്‍ഥികളെ സജ്ജരാക്കണമെന്നും മന്ത്രി പറഞ്ഞു. കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു.
റോണി കെ. ബേബി എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, കോളജ് ഗവേണിംഗ് ബോഡി ചെയര്മാന് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, ഡയറക് ടര്‍ ഫാ.ഡോ. റോയി പഴയപറമ്പില്‍, അമല്‍ ജ്യോതി ബിസിനസ് സ്കൂള്‍ ഡയറക്ടര്‍ ഡോ. തോമസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള മാനേജ്മെന്റ് വിദ്യാഭ്യാസം ലക്ഷ്യമിട്ട് ആരംഭിച്ചിരിക്കുന്ന അമൽ ജ്യോതി ബിസിനസ് സ്കൂളിൽ ഐഐഎം, ഐഐടി ഉൾപ്പെടെയുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപന-ഗവേഷണ രംഗത്ത് ദീർഘകാല പ്രവർത്തനപരിചയമുള്ള അധ്യാപകരുടെ നേതൃത്വത്തിലാണ് പഠന പരിശീലന പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
Business
കൊച്ചി: പ്ലസ് ടു/ഡിഗ്രി/ മാസ്റ്റേഴ്സ് കഴിഞ്ഞവർക്ക് ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലെ മുൻനിര സർവകലാശാലകൾ, ഇൻസ്റ്റിറ്റ്യൂഷനുകൾ എന്നിവയിലെ പ്രതിനിധികളെ നേരിൽക്കണ്ട് ഡിപ്ലോമ, ഡിഗ്രി, ഡിഗ്രി ഡിപ്ലോമ, പിജി ഡിപ്ലോമ മാസ്റ്റേഴ്സ്, മാസ്റ്റേഴ്സ് ബൈ റിസർച്ച് തലത്തിലുള്ളതും ഈ രാജ്യങ്ങളിൽ ഉയർന്ന കരിയർ സാധ്യതയും/ ലോംഗ് ടേം സ്കിൽ ഷോട്ടേജ് ലിസ്റ്റിൽ പെടുന്നതുമായ കോഴ്സുകൾ പരിചയപ്പെടാം.
കൊച്ചി രവിപുരത്തുള്ള സാന്റമോണിക്ക ഓഫീസിൽ 29ന് രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെയാണ് കോഴ്സുകൾ പരിചയപ്പെടാനുള്ള അവസരം. പ്രവേശനം സൗജന്യമാണ്. സ്റ്റുഡന്റ് വീസ നിയമത്തിൽ വന്നിട്ടുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകളും അറിയാം. സൗജന്യ കൗൺസലിംഗ്, പ്രൊഫൈൽ അസെസ്മെന്റ്/ സ്പോട്ട് അഡ്മിഷൻ അവസരവും യോഗ്യത അടിസ്ഥാനത്തിലുള്ള 20 ശതമാനം മുതൽ 100 ശതമാനം വരെ സ്കോളർഷിപ്പുകളും നേടാനാകും.
ഇവന്റ് ദിനത്തിൽ ചേർന്നു പഠിക്കുന്ന വിദ്യാർഥികൾക്ക് ഐഇഎൽടിഎസ്/പിടിഇ കോഴ്സ് ഫീസിൽ 40 ശതമാനം കിഴിവ് ലഭിക്കും. സ്പോട്ട് അസെസ്മെന്റ്/ പ്രോസസിംഗ് ആഗ്രഹിക്കുന്നവർ പത്ത് മുതലുള്ള യോഗ്യത സർട്ടിഫിക്കറ്റുകളുടെ കോപ്പി/പാസ്പോർട്ട് കോപ്പി, രണ്ട് പാസ് പോർട്ട് സൈസ് ഫോട്ടോഗ്രാഫ് ഐഇഎൽടിഎസ്/പിടിഇ സ്കോർ ഉണ്ടെങ്കിൽ അതും കരുതണം.
ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നവർക്ക് ഈ മെയിലിൽ ലഭിക്കുന്ന എൻട്രി പാസ് ഉപയോഗിച്ചു എക്സ്പോയിൽ പ്രവേശിക്കാം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കും. വിവരങ്ങൾക്കും രജിസ്ട്രേഷനും www. santamonicaedu.in 0484 4150999, 9645222999.
Education
തിരുവനന്തപുരം: ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷമുള്ള മെറിറ്റ് വേക്കൻസിയൊടൊപ്പം പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ അധികമായി അനുവദിച്ച 120 താത്കാലിക ബാച്ചുകളിലെ സീറ്റുകളും ചേർത്തുള്ള വേക്കൻസി സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
ഏകജാലക സംവിധാനത്തിൽ മെറിറ്റ് ക്വാട്ടയിലും സ്പോർട്സ് ക്വാട്ടയിലും പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ട്രാൻസ്ഫറിന് അപേക്ഷിക്കാം.
പ്രവേശനം നേടിയ ജില്ലയ്ക്കകത്ത് സ്കൂൾ മാറ്റത്തിനോ കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ കാൻഡിഡേറ്റ് ലോഗിനിലെ Apply for School/ Combination Transfer ലിങ്കിലൂടെ 27നു ഉച്ചയ്ക്ക് ഒന്നുവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനു ശേഷമുള്ള വേക്കൻസിയും മറ്റ് വിശദാംശങ്ങളും രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ഓഗസ്റ്റ് ഒന്നിനു പ്രസിദ്ധീകരിക്കും. വിശദാംശങ്ങൾക്ക്: hscap.kerala.gov.in
Education
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രഫഷണൽ ഡിഗ്രി കോഴ്സുകളിലേക്ക് 2026-27 അധ്യയന വർഷത്തെ പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്ക് (എംബിബിഎസ്, ബിഡിഎസ് ഉൾപ്പെടെ) പ്രവേശനത്തിനായി പുതുതായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം.
കീം 2026 മുഖേന എൻജിനിയറിംഗ്/ആർക്കിടെക്ചർ/ഫാർമസി കോഴ്സുകൾ എന്നിവയിലേതെങ്കിലും കോഴ്സുകൾക്ക് ഇതിനോടകം ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ചിട്ടുള്ള അപേക്ഷകർക്ക് ആവശ്യമുള്ള പക്ഷം മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകൾ പ്രസ്തുത അപേക്ഷയിൽ കൂട്ടിച്ചേർക്കുന്നതിനും അവസരം ലഭ്യമാണ്.
പുതുതായി അപേക്ഷകൾ സമർപ്പിക്കുന്നതിനും, കീം 2026 ൽ ഇതിനോടകം അപേക്ഷിച്ചവർക്ക് കോഴ്സുകൾ / കാറ്റഗറി ക്ലെയിമുകൾ കൂട്ടിച്ചേർക്കുന്നതിനും 27നു രാവിലെ 11 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ സൗകര്യം ഉണ്ടായിരിക്കും. വിശദവിവരങ്ങൾക്ക് www. cee.kerala.gov.in
District News
തൃശൂർ: ഇന്ത്യയുടെ ഭാവി നിർണയിക്കുന്ന വിദ്യാർഥി സമൂഹത്തെ ഒഴിവാക്കി മോദി ഭരണകൂടത്തിനു മുന്നോട്ടു പോകാനാകില്ലെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. വിദ്യാഭ്യാസത്തിന്റെ മഹത്വമറിയാത്ത ഭരണാധികാരികളാണ് രാജ്യത്തെ അനീതിക്കു പിന്നിൽ. ഭരണകൂടത്തിനെതിരേ പ്രതിഷേധിച്ച രാഹുൽഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതുകൊണ്ട് സമരത്തിൽനിന്ന് ആരും പിന്നോട്ട് പോകില്ലെന്നും നീതി ലഭിക്കുന്നതുവരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സമരം നയിച്ച വിദ്യാർഥികളെയും നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിന്റെ ജില്ലാതല ഉദ്ഘാടനം അയ്യന്തോളിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.സുരേഷ്, നേതാക്കളായ കെ. രാമനാഥൻ, വത്സല ബാബുരാജ്, സാജൻ ജോർജ്, കെ. സുമേഷ്, സുനിതാ വിനു, രാമചന്ദ്രൻ പുതൂർക്കര, ശ്രീലാൽ ശ്രീധർ, ഹരിത്ത് ബി. കല്ലുപ്പാലം, കെ.ജി. ഉണ്ണിക്കൃഷ്ണൻ, എം.എം. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
Education
തിരുവനന്തപുരം: സ്കോൾകേരള മുഖേനയുള്ള ഹയർസെക്കൻഡറി കോഴ്സുകളിൽ 2026-28 ബാച്ചിലേക്ക് ഓപ്പൺ റെഗുലർ, പ്രൈവറ്റ് രജിസ്ട്രേഷൻ, സ്പെഷൽ കാറ്റഗറി എന്നീ വിഭാഗങ്ങളിലേക്കുള്ള ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
എസ്എസ്എൽസിയിൽ ഉപരിപഠനയോഗ്യതയോ അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ കോഴ്സിൽ ഉപരിപഠന യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല.
ഇന്നുമുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. പിഴ കൂടാതെ ഓഗസ്റ്റ് 14 വരെയും, 60 രൂപ പിഴയോടെ ഓഗസ്റ്റ് 31 വരെയും ഫീസടച്ച്, www.scolekerala.org ലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കി രണ്ട് ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ അതത് ജില്ലാ കേന്ദ്രങ്ങളിൽ നേരിട്ടോ, സ്പീഡ്/രജിസ്റ്റേർഡ് തപാൽ മാർഗമോ അയച്ചുകൊടുക്കണം. ജില്ലാ കേന്ദ്രങ്ങളുടെ മേൽവിലാസം സ്കോൾകേരള വെബ്സൈറ്റിൽ ലഭ്യമാണ്. സംസ്ഥാന ഓഫീസിൽ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
വിവരങ്ങൾക്ക്: 04712342950, 2342271, 2342369.
Education
തിരുവനന്തപുരം: 2026-27 അധ്യയനവർഷത്തിലെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/ എയ്ഡഡ്/ Govt Cost sharing (IHRD/CAPE)/ സ്വാശ്രയ പോളിടെക്നിക് കോളജുകളിലെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ സ്ഥാപനാടിസ്ഥാനത്തിലുള്ള സ്പോട്ട് അഡ്മിഷൻ 28 മുതൽ ഓഗസ്റ്റ് ഒന്നുവരെ അതതു സ്ഥാപനങ്ങളിൽ നടത്തും.
അപേക്ഷകർ www.polyadmission.orgയിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിൽ പ്രതിപാദിച്ചിരിക്കുന്ന സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. സ്പോട്ട് അഡ്മിഷനിൽ അപേക്ഷകന് ഏത് സ്ഥാപനത്തിലെയും ഏത് ബ്രാഞ്ചുകളിലേക്കും പുതിയ ഓപ്ഷനുകൾ നൽകാം.
നിലവിൽ ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും ഇന്നു മുതൽ 28 വരെ ഓൺലൈനായോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ സമർപ്പിക്കാം. നിലവിൽ ലഭ്യമായ ഒഴിവുകൾ പോളിടെക്നിക് കോളജ് അടിസ്ഥാനത്തിൽ www.polyadmission.org യിലെ Vacancy Position എന്ന ലിങ്ക് വഴി മനസിലാക്കാം.
നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും പുതുതായി അപേക്ഷ സമർപ്പിച്ചവരും ഒഴിവുകൾ ലഭ്യമായ പോളിടെക്നിക് കോളജിൽ ഹാജരാകാൻ ശ്രദ്ധിക്കണം.
Education
തിരുവനന്തപുരം: കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളജ്/ സർവകലാശാലാ വിദ്യാർഥികൾക്ക് അനുവദിക്കുന്ന 2026-27 അധ്യയനവർഷത്തിലെ സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് റിന്യുവൽ അപേക്ഷകൾ www.scholarships.gov.in വഴി ഓൺലൈനായി സമർപ്പിക്കാം.
റിന്യൂവൽ ചെയ്യുന്നതിനായി വാർഷിക പരീക്ഷയിൽ 50 ശതമാനം മാർക്കും 75 ശതമാനം ഹാജരും ഉണ്ടായിരിക്കണം. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 31.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ :9447096580.
Kerala
തിരുവനന്തപുരം: മികവുറ്റ ഉന്നതവിദ്യാഭ്യാസം എല്ലാവർക്കും പ്രാപ്യമാക്കുന്ന സ്ഥാപനമാണ് ഇന്ദിരാ ഗാന്ധി നാഷണൽ ഓപൺ യൂണിവേഴ്സിറ്റി (ഇഗ്നൊ). നാക് എ++ അംഗീകാരമുള്ള രാജ്യത്തെ ഓപൺ സർവകലാശാലകളിലൊന്നാണിത്.
കല, ശാസ്ത്രം, മാനേജ്മെന്റ്, കംപ്യൂട്ടർ സയൻസ് തുടങ്ങി വിവിധ മേഖലകളിലായി മുന്നൂറിലധികം പ്രോഗ്രാമുകൾ ഇഗ്നൊ നൽകുന്നു. സർട്ടിഫിക്കറ്റ് കോഴ്സ് മുതൽ ഗവേഷണതല പഠനങ്ങൾവരെ വിദ്യാർഥികളുടെ ആവശ്യങ്ങൾക്കനുസരിച്ച് തെരഞ്ഞെടുക്കാം. വർഷത്തിൽ രണ്ടുതവണ അഡ്മിഷൻ ലഭ്യമാകുന്നതിനാൽ ജോലി ചെയ്യുന്നവർക്കും പ്രവാസികൾക്കും സ്വന്തം സമയക്രമത്തിൽ പഠിക്കാൻ കഴിയും.
യുജിസി മാർഗനിർദേശങ്ങൾ പ്രകാരം ഒരേസമയം ഒന്നിലധികം കോഴ്സുകൾ പഠിക്കാനും അവസരമുണ്ട്. തിരുവനന്തപുരം ഇഗ്നൊ റീജണൽ സെന്ററിന് കീഴിലുള്ള മാർ ഈവാനിയോസ് കോളജിലെ ഇഗ്നൊ സ്റ്റഡി സെന്ററാണ് അക്കാദമിക പിന്തുണയും സേവനങ്ങളും നൽകുന്ന പ്രധാന കേന്ദ്രം.
ജൂലൈ സെഷനിലേക്കുള്ള അഡ്മിഷൻ പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾക്ക് ഇഗ്നൊ വെബ്സൈറ്റ് സന്ദർശിക്കുകയോ സ്റ്റഡി സെന്ററുമായി ബന്ധപ്പെടുകയോ ചെയ്യാമെന്നും ഇഗ്നൊ സ്റ്റഡി സെന്റർ കോ-ഓർഡിനേറ്റർ ഡോ. സുജു സി. ജോസഫ് അറിയിച്ചു.
Kerala
പത്തനംതിട്ട: സംസ്ഥാനത്തെ സ്കൂളുകളിൽ തസ്തിക നിർണയത്തിന് പ്രൊവിഷണൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സ്വീകാര്യമല്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്.
സ്കൂളുകളിൽ അധ്യയനം മുടങ്ങാതിരിക്കാൻ വേണ്ടി മാത്രമാണ് പ്രൊവിഷണൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നതെന്നും തസ്തിക നിർണയത്തിന് ഇതംഗീകരിക്കാനാകില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ സ്കൂളുകളിൽ പലയിടത്തും ഇക്കുറി പ്രൊവിഷണൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. പൊതുവിദ്യാഭ്യാസ ചട്ടത്തിൽ താത്കാലിക സർട്ടിഫിക്കറ്റിനെക്കുറിച്ച് പരാമർശമില്ലാത്തതിനാൽ തസ്തിക നിർണയം അടക്കമുള്ള നടപടികൾക്ക് ഇതംഗീകരിക്കാനാകില്ലെന്നാണ് ഉത്തരവ്.
പ്രൊവിഷണൽ സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞാൽ ഫിറ്റനസ് സർട്ടിഫിക്കറ്റ് ലഭ്യമായ കെട്ടിടങ്ങൾ മാത്രമേ കുട്ടികളുടെ ക്ലാസ് മുറികൾക്കായി ഉപയോഗിക്കാൻ പാടുള്ളൂവെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു.
ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ അഭാവത്തിൽ ഏതെങ്കിലും സ്കൂളിൽ തസ്തിക നിർണയം നടത്തി ഉത്തരവ് നൽകാനാകുന്നില്ലെങ്കിൽ 15 മുതൽ അധ്യാപകർക്കും ജീവനക്കാർക്കും ശന്പളം അനുവദിക്കാൻ കഴിില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Kerala
കാസർഗോഡ്: പ്ലസ് വൺ പ്രവേശനോത്സവത്തിനു തൊട്ടുപിന്നാലെ റാഗിംഗുമായി ബന്ധപ്പെട്ട് ജില്ലയിൽ മൂന്നു സ്കൂളുകളിൽ സംഘർഷം. എടനീർ, ബെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ വിദ്യാർഥികൾക്കും കുമ്പളയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്കുമാണ് സീനിയർ വിദ്യാർഥികളുടെ മർദനമേറ്റത്.
എടനീർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയെ തടഞ്ഞുനിർത്തി കൈപിടിച്ചു തിരിക്കുകയും തുടർന്ന് തള്ളി നിലത്തിട്ട് ചവിട്ടുകയും ചെയ്തുവെന്ന പരാതിയിൽ 20 പ്ലസ്ടു വിദ്യാർഥികൾക്കെതിരേ വിദ്യാനഗർ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം.
ഇന്നലെ രാവിലെയാണ് ബെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി അക്രമത്തിനിരയായത്. ഷർട്ടിന്റെ മുകളിലത്തെ ബട്ടൺ ഇട്ടില്ലെന്നുപറഞ്ഞ് നാലു പ്ലസ്ടു വിദ്യാർഥികൾ ചേർന്ന് തടഞ്ഞുനിർത്തി അടിക്കുകയും നിലത്തിട്ടു ചവിട്ടുകയും ചെയ്തതായാണ് പരാതി. മർദനമേറ്റ കുട്ടിയെ മുള്ളേരിയയിലെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. തുടർന്ന് വിദ്യാർഥിയും സ്കൂൾ അധികൃതരും ആദൂർ പോലീസിൽ പരാതി നൽകി.
ചൊവ്വാഴ്ച ഈ സ്കൂളിലെ പ്ലസ് വൺ, പ്ലസ്ടു വിദ്യാർഥികൾ തമ്മിൽ ബസിനകത്തുവച്ച് സംഘർഷമുണ്ടായിരുന്നു. തുടർന്ന് ബുധനാഴ്ച പ്ലസ്ടു വിദ്യാർഥികൾക്ക് അവധി നൽകിയിരുന്നു. ഇന്നലെ ഇവർ തിരിച്ചെത്തിയതിനു പിന്നാലെയാണു വീണ്ടും സംഘർഷമുണ്ടായത്.
കുമ്പളയിൽ സ്കൂൾവിട്ടു മടങ്ങുകയായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാർഥിയെ പത്താം ക്ലാസുകാർ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. കുട്ടിയെ മർദിക്കുകയും താക്കോൽകൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തതായാണ് പരാതി.
District News
കാഞ്ഞിരപ്പള്ളി: പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ഗാന്ധി ചിത്രത്തിനു മുമ്പിലെ മാലിന്യങ്ങൾ കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻഎസ്എസ് വോളന്റീയേഴ്സ് ശുചീകരിച്ചു. ഗാന്ധി സമാധിദിനമായ ജനുവരി 30നാണ് അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളന്റിയേഴ്സിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഏകദേശം ആയിരത്തോളം പ്ലാസ്റ്റിക് കുപ്പികളുടെ അടപ്പുകൾ കൊണ്ട് ഗാന്ധിജിയുടെ ചിത്രം സ്ഥാപിച്ചത്. വേസ്റ്റ് ടു ആർട്ട് എന്ന സന്ദേശത്തെ അടിസ്ഥാനമാക്കി മാലിന്യസംസ്കാരത്തിനെതിരേ ഒരു താക്കീത് എന്ന നിലയ്ക്കായിരുന്നുആ ചിത്രം സ്ഥാപിച്ചത്.
എന്നാൽ, ആ ചിത്രത്തിന്റെ തൊട്ടു താഴെയായി ബസ് സ്റ്റാൻഡിന്റെ സമീപമുള്ള വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യങ്ങൾ തള്ളുകയും ഈ ഭാഗത്ത് ദുർഗന്ധം വമിക്കുകയും ചെയ്തിരുന്നു. യാത്രക്കാർക്കും സ്കൂൾ കുട്ടികൾക്കുമെല്ലാം ഈ പ്രശ്നം ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് മനസിലാക്കിയാണ് സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ സഹായത്തോടെ സ്കൂളിലെ എൻഎസ്എസ് വോളന്റീയേഴ്സ് മുന്നിട്ടിറങ്ങി യത്. പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, പ്രിൻസിപ്പൽ പി. ഓമന, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ജിലു സെബാസ്റ്റ്യൻ, കാഞ്ഞിരപ്പള്ളി ക്ലസ്റ്റർ കൺവീനർ ബിനോ കെ. തോമസ്, അധ്യാപകരായ ടിബിൻ തോമസ്, സ്റ്റെല്ല ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.
Kerala
തൃശൂര്‍: വടക്കാഞ്ചേരിയില്‍ സ്കൂള്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടര്‍. ഇതോടെ ബസില്‍ കയറാന്‍ കണ്ടക്ടറോട് വിദ്യാർഥികൾ കൈകൂപ്പി യാചിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
മൂന്ന് കുട്ടികള്‍ കയറിയപ്പോഴേക്കും മറ്റു കുട്ടികളെ ബസ് കണ്ടക്ടര്‍ തടയുകയായിരുന്നു. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്ക് എസ്എഫ്ഐ പരാതി നല്കി.
കുന്നംകുളം റൂട്ടില്‍ ഓടുന്ന ബസാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. വടക്കാഞ്ചേരി നഗരത്തിലെ തന്നെ ഒരു സ്കൂളിലെ വിദ്യാര്‍ഥികളാണ് മാറ്റി നിർത്തപ്പെട്ടത്.
District News
നിശാന്ത് ഘോഷ്
കണ്ണൂര്‍: സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന ഹയർസെക്കൻഡറി തുല്യതാ പരീക്ഷകൾ അടുത്ത മാസം ആരംഭിക്കാനിരിക്കുന്പോഴും പാഠപുസ്തകങ്ങൾ ലഭിക്കാതെ പഠിതാക്കൾ. പ്ലസ് വൺ, പ്ലസ് ടു തുല്യതാ പരീക്ഷയക്ക് രജിസ്റ്റർ ചെയ്ത പഠിതാക്കളാണ് പാഠപുസ്തങ്ങൾ കാണാതെ പരീക്ഷാ ഹാളിലേക്ക് പോകേണ്ട അവസ്ഥ നേരിടുന്നത്.
പരീക്ഷ കലണ്ടർ പ്രകാരം പ്ലസ് വൺ തുല്യതാ പരീക്ഷ അടുത്ത മാസം മൂന്നു മുതൽ 18 വരെയും പ്ലസ് ടു പരീക്ഷ നാലു മുതൽ 18 വരെയുമാണ് നിശ്ചയിച്ചിരിക്കുന്നത്. പുതിയ ഹയർസെക്കൻഡറി പരീക്ഷാർഥികളുടെ രജിസ്ട്രേഷൻ നടപടികൾ കഴിഞ്ഞ മാസം ആരംഭിച്ചിട്ടുമുണ്ട്. ഈ മാസം 15 വരെയാണ് പിഴയില്ലാതെ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി. പലകാര്യങ്ങളാൽ പഠനം നടത്താനാകാത്തവർക്കും പാതി വഴിയിൽ പഠനം നിർത്തിയവർക്കും തുടർ പഠനം എന്ന നിലയിൽ ആരംഭിച്ച പദ്ധതിയാണ് തുല്യതാ പരീക്ഷകൾ.
പാഠപുസ്തകങ്ങള്‍ ലഭ്യമല്ലാത്ത അവസ്ഥയില്‍ ഓണ്‍ലൈന്‍ സൈറ്റില്‍നിന്ന് പാഠഭാഗങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനാണ് മിഷൻ നിർദേശം. പത്താം ക്ലാസ് പാസായവർ, സാക്ഷരതാ മിഷന്റെ പത്താം ക്ലാസ് തുല്യത പാസായവർ, പ്രീഡിഗ്രി, പ്ലസ് ടു തോറ്റവർ എന്നിവർക്കാണ് ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ നടത്തുന്നത്. പരീക്ഷ പാസായാൽ ഇവർക്ക് ഉപരിപഠനം, പിഎസ്സി പരീക്ഷകൾ എന്നിവ സാധ്യമാകും. സർക്കാർ ജോലിയിലുള്ളവർക്ക് ഉദ്യോഗക്കയറ്റത്തിനും തുല്യതാ സർട്ടിഫിക്കറ്റ് മതിയാകുമെന്നിരിക്കെയാണ് പുസ്തകം പോലും കാണാതെ പഠിതാക്കൾ പരീക്ഷയെഴുതേണ്ടി വരുന്നത്.
സംസ്ഥാന സാക്ഷരതാമിഷനും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സ് നടത്തുന്നത്. സാക്ഷരതാ മിഷനാണ് പുസ്തകങ്ങള്‍ അച്ചടിക്കുന്നതും വിതരണം ചെയ്യുന്നതും.
എന്നാല്‍ കഴിഞ്ഞ വര്‍ഷം തുല്യതാ പഠിതാക്കള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ അച്ചടിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. രജിസ്ട്രേഷൻ കുറഞ്ഞ ജില്ലകളിൽ പഴയപുസ്തകങ്ങൾ ഉപയോഗപ്പെടുത്തിയാണ് പ്രശ്നം പരിഹരിച്ചത്. എന്നാൽ കൂടുതൽ പഠിതാക്കളുള്ള ജില്ലകളിൽ കുറച്ചുപേർക്കു മാത്രമാണ് പുസ്തങ്ങൾ നൽകിയത്.
സംസ്ഥാനത്ത് പത്തായിരത്തോളം പേരാണ് തുല്യതാ പരീക്ഷയ്ക്കായി രജിസ്ട്രേഷന് നടത്തിയത്. പ്ലസ് വണ്‍ രജിസ്ട്രേഷന് 2,600 രൂപയും പ്ലസ് ടുവിന് 2300 രൂപയുമാണ് ഫീസ്. രണ്ടു കോടിയിലേറെ രൂപ രജിസ്ട്രേഷന് ഇനത്തിൽ മാത്രം ലഭിച്ചിട്ടുണ്ടെന്നിരിക്കെയാണ് പുസ്തകം പോലും അച്ചടിക്കാതിരിരുന്നത്.
കൂടാതെ സാക്ഷരതാ മിഷന്റെ അക്ഷര കൈരളിയുടെ വരിസംഖ്യയായ 180 രൂപയും പഠിതാക്കളിൽനിന്ന് ഈടാക്കുന്നുണ്ട്. പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളുടെ മാതൃകാ ചോദ്യങ്ങൾ ഉണ്ടാകുമെന്നത് പഠിതാക്കൾക്ക് ഏറെ ആശ്വാസമായിരുന്നുവെങ്കിലും ഇതും കൃത്യമായി ലഭിക്കുന്നില്ല.
പതിനഞ്ച് വര്‍ഷമായി പുതിയ പ്രേരക്കുമാരെ നിയമിക്കാത്തതും തുടർ വിദ്യാഭ്യാസ പദ്ധതിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വിരമിച്ചവർക്കു പകരം പുതിയ പ്രേരക്കുമാർ എത്താത്ത അവസ്ഥയാണ്. നേരത്തെ സംസ്ഥാനത്ത് മൂവായിരത്തോളം പ്രേരക്കുമാരുണ്ടായിരുന്നിടത്ത് ഇപ്പോൾ ഇതിന്റെ പകുതി പേരെയുള്ളൂ. സാക്ഷരതാ പ്രേരക്കുമാരെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് പുനര്‍നിയമിച്ചതും സാക്ഷരതാ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.
NRI
ദുബായി: നീറ്റ് - യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പുന:പരീക്ഷ സംബന്ധമായ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പരീക്ഷാ കേന്ദ്രങ്ങളെക്കുറിച്ചുള്ള വ്യക്തതയില്ലായ്മ പ്രവാസി വിദ്യാർഥികളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നതായി രിസാല സ്റ്റഡി സർക്കിൾ (ആർഎസ്സി) ഗ്ലോബൽ കമ്മിറ്റി അറിയിച്ചു.
ഗൾഫ് രാജ്യങ്ങളിലെ കേന്ദ്രങ്ങളിൽ പരീക്ഷ ഏഴുതിയ ഗൾഫിലെയും മറ്റ് വിദേശ രാജ്യങ്ങളിലെയും ആയിരക്കണക്കിന് വിദ്യാർഥികൾ പരീക്ഷയ്ക്ക് ശേഷം നാട്ടിലേക്ക് പോയി. നിലവിൽ ഇന്ത്യയിലുള്ള വിദ്യാർഥികൾക്ക് അവരുടെ ആവശ്യമനുസരിച്ച് നാട്ടിലെ കേന്ദ്രങ്ങളിൽ പരീക്ഷാ അനുമതി ലഭിക്കുമോ എന്നതിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടുന്നുണ്ട്.
ഭീമമായ ടിക്കറ്റ് നിരക്കാണ് വിമാന കമ്പനികൾ ഗൾഫ് സെക്ടറിൽ ഈടാക്കുന്നത്. നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം പ്രവാസി കുടുംബങ്ങൾക്ക് വലിയ മാനസിക, സാമ്പത്തിക, അക്കാദമിക് സമ്മർദമാണ് സൃഷ്ടിക്കുന്നത്.
ഈ വിഷയത്തിൽ അടിയന്തര ഇടപെടലും വ്യക്തതയും ആവശ്യപ്പെട്ട് ആർഎസ്സി, നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് (എൻടിഎ) കത്ത് നൽകിയിട്ടുണ്ട്. പ്രവാസി വിദ്യാർഥികൾക്ക് പ്രത്യേക പരിഗണന നൽകുകയും അവരുടെ ആവശ്യമനുസരിച്ചുള്ള പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കുകയും ചെയ്യണമെന്ന് ആർ എസ് സി ആവശ്യപ്പെട്ടു.
വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കുന്നതിനായി പുതിയ പരീക്ഷ തീയതി, ഫലം, പരീക്ഷാ കേന്ദ്രങ്ങൾ എന്നിവ സംബന്ധിച്ച വ്യക്തമായ ഷെഡ്യൂൾ അടിയന്തരമായി പ്രഖ്യാപിക്കണമെന്നും ലക്ഷക്കണക്കിന് മെഡിക്കൽ സ്വപ്നങ്ങളുള്ള വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കരുതെന്നും സുതാര്യതയോടെയും ഉത്തരവാദിത്തത്തോടെയും അടിയന്തര നടപടികൾ കൈക്കൊണ്ട് പരീക്ഷാ സംവിധാനത്തിലേക്കുള്ള പൊതുജന വിശ്വാസം പുനഃസ്ഥാപിക്കണമെന്നും ആർഎസ്സി അഭ്യർഥിച്ചു.
National
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ബൈക്ക് കുഴിയിൽ വീണ് രണ്ട് വിദ്യാർഥികൾ മരിച്ചു. മൂന്നാം വർഷ നിയമ വിദ്യാർഥികളായ സാക്ഷാം ബൻസോദ് (20), ആര്യൻ സോണ്‍ടാക്കെ (20) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഭഷണം കഴിക്കാനായി പുറത്തിറങ്ങിയ വിദ്യർഥികളാണ് കോളജിന് സമീപമുള്ള റോഡിലെ കുഴിയിൽ വീണത്. രാത്രി വൈകിയിട്ടും വിദ്യാർഥികൾ ഹോസ്റ്റലിൽ തിരികെ എത്താത്തതിനെ തുടർന്ന് കോളജ് അധികൃതർ വിദ്യാർഥികളുടെ കുടുംബത്തെ വിവരം അറിയിക്കുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.
പിറ്റേന്ന് രാവിലെ നാട്ടുകാരിൽ ചിലരാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തത്.
അമിതവേഗത്തിൽ വന്ന ബൈക്കിന്റെ നിയന്ത്രണം വിട്ട് റോഡിലെ കുഴിൽ വീണതായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുതര പരിക്കേറ്റതിനെ തുടർന്നാണ് വിദ്യാർഥികൾ മരിച്ചത്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
International
ടെഹ്റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്റാനെ വിറകൊള്ളിച്ച് ഇസ്രയേൽ ശക്തമായ ആക്രമണം തുടരുന്നു. മരണസംഖ്യ അറുനൂറിന് അടുത്തെത്തി. കുതിച്ചുകയറുകയാണ്. ആയിരത്തോളം പേർക്ക് പരിക്കേറ്റു. തന്ത്രപ്രധാന കേന്ദ്രങ്ങളൊക്കെ ആക്രമണ ഭീഷണിയിലാണ്.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ വധത്തിനു പിന്നാലെ, ഇറാൻ അനുകൂല സംഘടനയായ ഹിസ്ബുള്ള ഇസ്രയേലിലെ ഹൈഫ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഇതിന്റെ തിരിച്ചടിയെന്നോണം ലബനനിലും ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ട്.
അധികം നീളില്ല
നിലവിലെ സൈനിക നടപടി വർഷങ്ങളോളം നീളുന്ന ഒന്നാകില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. ആക്രമണം പെട്ടെന്നുള്ളതും നിർണായകവുമാകുമെന്നും അദ്ദേഹം ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇറാനെതിരെയുള്ള നീക്കം സൗദി അറേബ്യയും ഇസ്രയേലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാൻ സഹായിക്കുമെന്നും നെതന്യാഹു പ്രത്യാശ പ്രകടിപ്പിച്ചു. നേരത്തെ ഗാസയിലെ വംശഹത്യയെത്തുടർന്ന് സൗദി അറേബ്യ ചർച്ചകളിൽനിന്നു പിന്മാറിയിരുന്നു.
കുടുങ്ങി ഇന്ത്യൻ വിദ്യാർഥികൾ
യുദ്ധം രൂക്ഷമായതോടെ ഇറാനിലെ അരാക് നഗരത്തിൽ രണ്ട് ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ കുടുങ്ങി. ഹരിയാന നൂഹ് സ്വദേശികളായ സിയ ഉർ റഹ്മാൻ (25), ഫഹദ് ഖാൻ (22) എന്നിവരാണു കുടുങ്ങിയത്. നിലവിൽ അരാക് നഗരം ശാന്തമാണെന്നു വിദ്യാർഥികൾ പറയുന്നു.
International
ടെഹ്റാൻ: ഇറാനുമേൽ അമേരിക്ക, ഇസ്രയേൽ സംയുക്ത സൈന്യം നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട വിദ്യാർഥികളുടെ എണ്ണം 57 ആയി. 60 പേർക്ക് പരിക്കേറ്റു.
പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിൽ മിസൈൽ വീണെന്നും മരണ സംഖ്യ ഉയർന്നേക്കുമെന്നും ഇറാൻ നേരത്തെ അറിയിച്ചിരുന്നു. പെൺകുട്ടികളുടെ പ്രാഥമിക വിദ്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തിന് മറുപടി ലഭിക്കാതെ പോകില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു.
തെക്കൻ ഇറാനിലെ ഹോർ മോസ് ഗൻ എന്ന സ്ഥലത്തുള്ള പ്രൈമറി സ്കൂളാണ് ആക്രമിക്കപ്പെട്ടത്. മരിച്ചവരെല്ലാം കൊച്ചു പെൺകുട്ടികളാണെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, സിറിയയുടെ തെക്കൻ നഗരമായ സ്വീഡയിൽ ഒരു കെട്ടിടത്തിൽ ഇറാനിയൻ മിസൈൽ പതിച്ച് നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കൻ സിറിയയിലെ ദാര പ്രവിശ്യയിലെ ഖുനൈത്ര നഗരത്തിലും യർമൂക്ക് ബേസിനിലും മിസൈൽ അവശിഷ്ടങ്ങൾ വീണതായി സംസ്ഥാന വാർത്താ ഏജൻസിയായ സന റിപ്പോർട്ട് ചെയ്തു.
NRI
ന്യൂഡൽഹി: സെന്റ് പോൾസ് സ്കൂൾ (ഹൗസ് ഖാസ്), സെന്റ് പോൾസ് സ്കൂൾ (ആയ നഗർ), ശാന്തിഗ്രാം വിദ്യാനികേതൻ സ്കൂൾ (മണ്ഡവാർ) എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിൽ പങ്കെടുക്കാൻ സ്വീഡനിലെ ഗ്രോങ്കുലസ്കോളൻ സ്കൂളിൽ നിന്നുള്ള പ്രതിനിധി സംഘം എത്തി.
വിദ്യാർഥികൾക്ക് ആഗോള പഠനപരിചയം ലഭ്യമാക്കുകയും വ്യത്യസ്ത വിദ്യാഭ്യാസ രീതികളും ജീവിതശൈലികളും നേരിട്ട് അനുഭവിക്കാനും ഈ പരിപാടി അവസരം ഒരുക്കുമെന്ന് ചെയർമാൻ ഫാ. ഷാജി മാത്യൂസ് അറിയിച്ചു.
ഫാ. അൻസൽ ജോൺ, പ്രോഗ്രാം കോഓർഡിനേറ്റർ ഡോൺ ജോർജ് വർഗീസ്, ഡോ. ബെർണാഡെട്ടെ തിലക ബെഞ്ചമിൻ (പ്രിൻസിപ്പാൾ) എന്നിവർ വിമാനത്താവളത്തിലെത്തി സംഘത്തെ സ്വീകരിച്ചു.
International
മോസ്കോ: റഷ്യൻ യൂണിവേഴ്സിറ്റിയിലുണ്ടായ കത്തിയാക്രമണത്തിൽ നാല് ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾക്കും രണ്ടു പോലീസുകാർക്കും പരിക്ക്. റഷ്യയിലെ ബഷ്കർത്തോസ്ഥാൻ റിപ്പബ്ലിക് തലസ്ഥാനമായ യുഫാ നഗരത്തിൽ ശനിയാഴ്ചയായിരുന്നു സംഭവം.
സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദേശ വിദ്യാർഥികളുടെ ഹോസ്റ്റലിൽ കത്തിയുമായി പ്രവേശിച്ച കൗമാരക്കാരൻ ഇന്ത്യൻ വിദ്യാർഥികളെ ആക്രമിക്കുകയായിരുന്നു. അക്രമിയെ കീഴടക്കാനുള്ള ശ്രമത്തിൽ രണ്ടു പോലീസുകാർക്കും പരിക്കേറ്റു. സ്വയം മുറിവുകളേല്പിച്ച അക്രമിയുടെ നില ഗുരുതരമാണ്.
അക്രമിക്ക് നിരോധിത നവനാസി സംഘടനകളുമായി ബന്ധമുള്ളതായി റിപ്പോർട്ടുണ്ട്. മുറിവേറ്റവരുടെ രക്തം കൊണ്ട് ഇയാൾ നാസി ചിഹ്നം വരച്ചതായും പറയുന്നു. പരിക്കേറ്റ വിദ്യാർഥികൾക്ക് ആവശ്യമായ സഹായം നല്‍കുമെന്ന് മോസ്കോയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
District News
ചങ്ങനാശേരി: വാഴപ്പള്ളി സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പാഡ് ഫ്രീയാക്കുന്നതിനു മുന്നോടിയായി പെണ്‍കുട്ടികള്‍ക്ക് മെന്‍സ്ട്രുവല്‍ കപ്പ് വിതരണം ചെയ്യുകയും ബോധവത്കരണ ക്ലാസ് നടത്തുകയും ചെയ്തു. റോട്ടറി ക്ലബ് ഡിസ്ട്രിക്ട് ചെയര്മാന് കെ.വി. ഹരികുമാര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
സാനിട്ടറി പാഡുകള്‍ വരുത്തിവയ്ക്കുന്ന ആരോഗ്യ-മലിനീകണ പ്രശ്നങ്ങള്‍, പെണ്‍കുട്ടികള്‍ ആര്‍ത്തവകാലത്ത് കടന്നുപോകേണ്ടി വരുന്ന ശാരീരിക-മാനസിക ബുദ്ധിമുട്ടുകള്‍ എന്നിവ എല്ലാവരും അറിയേണ്ടതിനാലാണ് ബോധവത്കരണം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും സംയുക്തമായി നടത്തിയതെന്ന് പ്രിന്‍സിപ്പല്‍ ഷിജി വര്‍ഗീസ് അറിയിച്ചു.
പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. വിജയകുമാരി ക്ലാസ് നയിച്ചു. ലിവാ കെയര്‍ നിര്‍മിച്ച മെന്‍സ്ട്രുവല്‍ കപ്പ് സ്പോണ്സര് ചെയ്തത് ചങ്ങനാശേരി ഗ്രേറ്റര്‍ റോട്ടറി ക്ലബ്ബാണ്.
National
ന്യൂഡൽഹി: സ്വന്തം മണ്ഡലത്തിനു പുറത്ത് പോയി പഠിക്കുന്ന വിദ്യാർഥികൾക്ക് പോസ്റ്റൽ വോട്ട് സൗകര്യം ലഭ്യമാക്കണമെന്ന ഹർജിയിൽ കേന്ദ്രസർക്കാരിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും യുജിസിയിൽനിന്നും സുപ്രീംകോടതി പ്രതികരണം തേടി.
നിലവിലെ തെരഞ്ഞെടുപ്പ് ചട്ടക്കൂടിൽ വിദ്യാർഥി വോട്ടർമാർക്ക് പോസ്റ്റൽ വോട്ടിനുള്ള സൗകര്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
വോട്ടവകാശത്തിനുള്ള പ്രായം 21ൽ നിന്ന് 18 ആയി കുറച്ചപ്പോൾ വിദ്യാർഥി വോട്ടർമാർക്ക് വോട്ട് ചെയ്യുന്നതിനാവശ്യമായ സൗകര്യങ്ങൾകൂടി വിപുലീകരിക്കണമായിരുന്നുവെന്ന് ഹർജിക്കാർ വാദിച്ചു.
Education
തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ബിരുദതലത്തിൽ പ്രഫഷണൽ കോഴ്സിന് പഠിക്കുന്ന വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വാങ്ങിക്കുന്നതിനായി കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു.
അറുപതിനായിരം രൂപ വരെ വായ്പ ലഭിക്കും.
അപേക്ഷകൾ ഓൺലൈനായും നൽകാം. കൂടുതൽ വിവരങ്ങൾക്കായി കോർപറേഷന്റെ ശാഖകളിലോ www.ksmdfc.org ൽ നൽകിയിട്ടുള്ള വിവിധ ജില്ലകൾക്കായുള്ള ഫോൺ നമ്പറിലോ ബന്ധപ്പെടണം.
National
വാരാണസി: ബനാറസ് ഹിന്ദു സർവകലാശാലയിൽ ചൊവ്വാഴ്ച രാത്രി നടന്ന അക്രമത്തെത്തുടർന്ന് 100 വിദ്യാർഥികൾക്കെതിരേ പോലീസ് കേസെടുത്തു. വിദ്യാർഥികളും സെക്യൂരിറ്റി ഉദ്യോഗസ്ഥരുമായുണ്ടായ തർക്കം വഷളാകുകയും കല്ലേറിൽ കലാശിക്കുകയുമായിരുന്നു.
ഹോസ്റ്റലിനു സമീപം വിദ്യാർഥിനിയെ വാഹനമിടിച്ചതാണു സംഭവങ്ങളുടെ തുടക്കം. ഇതു സംബന്ധിച്ച് സെക്യൂരിറ്റിയോടു പരാതിപ്പെടാനെത്തിയ വിദ്യാർഥികൾ വാഗ്വാദത്തിലേക്ക് നീങ്ങുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അതിവേഗം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. വിദ്യാർഥികൾക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം ആരംഭിച്ചുകഴിഞ്ഞെന്നും പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: വിദ്യാർഥികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട യുവാവ് കുത്തേറ്റു മരിച്ചു. തിങ്കളാഴ്ച വൈകുന്നേരം തിരുവനന്തപുരത്തുവച്ചുണ്ടായ സംഭവത്തിൽ രാജാജിനഗർ സ്വദേശി അലൻ (19) ആണ് കുത്തേറ്റ് മരിച്ചത്.
സ്കൂൾ വിദ്യാർഥികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെടുന്നതിനിടെയാണ് അലനു കുത്തേറ്റത്. കളിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് സൂചന. കുത്തേറ്റ അലനെ രണ്ട് വിദ്യാർഥികൾ ചേർന്ന് ബൈക്കിലാണ് ആശുപത്രിയിൽ എത്തിച്ചത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്കൂള്‍ യൂണിഫോം ധരിച്ച കുട്ടികളാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
District News
വൈക്കം: കുട്ടികളെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നതിനെ തുടർന്ന് കുട്ടികൾ ഹോസ്റ്റൽ വിട്ടു പോകുന്നതായി പരാതി. വൈക്കം നഗരസഭ പരിധിയിൽ പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റൽ അധികൃതർക്കെതിരേയാണ് പരാതി.
കുട്ടികളെ ചൂരലിനടിക്കുകയും മാനസികമായി പ്രയാസമുണ്ടാക്കുന്ന തരത്തിൽ ശകാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതു മൂലമാണ് കുട്ടികൾ ഹോസ്റ്റൽ വിടാൻ നിർബന്ധിതരായതെന്ന ആരോപണവമായി രക്ഷിതാക്കളും രംഗത്തെത്തി. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ഈ അധ്യയന വർഷം 16 കുട്ടികളാണ് ഹോസ്റ്റലിൽ താമസിച്ച് വിവിധ സ്കൂളുകളിൽ പഠിക്കാനായി ചേർന്നത്.
ശാരീരിക മാനസിക പീഡനം മൂലം കഴിഞ്ഞ രണ്ടുമാസത്തിനിടയിൽ ആറു കുട്ടികൾ ഹോസ്റ്റലിൽ നിന്ന് പിരിഞ്ഞുപോയി. നിസാര കാര്യങ്ങളുടെ പേരിൽ ചൂരലുപയോഗിച്ച് നിരന്തരം അടിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് ഗത്യന്തരമില്ലാതെ ഈ കുട്ടികൾ ഹോസ്റ്റൽ വിട്ടതെന്ന് രക്ഷിതാക്കൾ പറയുന്നു.
ഈ വിധത്തിൽ പെരുമാറുന്ന പക്ഷം ഈ അധ്യയന വർഷം പൂർത്തിയാകുന്നതിനുമുമ്പ് ഹോസ്റ്റൽ അടച്ചുപൂട്ടേണ്ട സാഹചര്യമുണ്ടാകുമെന്നും രക്ഷിതാക്കൾ പറയുന്നു. ജീവിത സാഹചര്യങ്ങൾ പ്രതികൂലമായതിനാൽ ഏറെ നൊമ്പരങ്ങളുള്ള കുട്ടികളാണ് ഹോസ്റ്റലിലെത്തിയ വിദ്യാർഥികൾ പലരും. ഹോസ്റ്റലിലും മാനസികവും ശാരീരികമായ പീഡനം നേരിട്ടതിനാൽ ഹോസ്റ്റലിലേക്ക് തിരിച്ചു വരാൻ കുട്ടികൾക്ക് ഭയമാണെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു.
സ്കൂളിൽ നിന്ന് ഒരു ദിവസം വൈകി എത്തിയതിന്റെ പേരിൽ പ്ലസ്ടു വിദ്യാർഥിനിയെ സന്ധ്യാ സമയത്ത് ഹോസ്റ്റലിൽ നിന്ന് ഇറക്കിവിട്ടു. രണ്ടു കിലോമീറ്ററകലെ ബന്ധുവീടുള്ളതിനാൽ രാത്രി പെൺകുട്ടി വീട്ടിൽ നടന്നെത്തി. നിരുത്തരവാദപരമായി പെരുമാറുന്ന ജീവനക്കാരെ മാറ്റിയാൽ വിട്ടുപോയ കുട്ടികളിൽ ഭൂരിഭാഗത്തേയും ഹോസ്റ്റലിൽ തിരിച്ചെത്തിക്കാൻ തയാറാണെന്നും രക്ഷിതാക്കൾ പറയുന്നു.
സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ചു ബോധ്യപ്പെട്ടു പ്രീമെട്രിക് ഹോസ്റ്റലിന്റെ പ്രവർത്തനം സുഗമമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സമീപവാസിയും സിപിഎമ്മിന്റെ നഗരസഭാ കൗൺസിലറുമായ കവിതാ രാജേഷ്, ജില്ലാ പട്ടികജാതി വികസന ഓഫീസർ, വൈക്കം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ എന്നിവരെ ഫോണിൽ ബന്ധപ്പെട്ട് ആവശ്യമുന്നയിച്ചു.
Kerala
തിരുവനന്തപുരം: എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചടങ്ങിനിടെ വിദ്യാര്‍ഥികൾ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആര്‍എസ്എസ് ഗണഗീതം ആര്‍എസ്എസ് വേദിയിൽ പാടിയാൽ മതിയെന്നും ഔദ്യോഗിക ചടങ്ങിൽ വേണ്ടായെന്നും സതീശൻ വ്യക്തമാക്കി.
ആർഎസ്എസ് ഗണഗീതം ദേശഭക്തിഗാനമാകില്ല. കുട്ടികൾ അത് നിഷ്കളങ്കമായി പാടിയതല്ല. പിന്നിൽ ആളുകൾ ഉണ്ട്. സ്കൂൾ മാനേജ്മെന്റിനെതിരെ നടപടി വേണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സ പിഴവുമായി ബന്ധപ്പെട്ടും പ്രതികരിച്ച പ്രതിപക്ഷ നേതാവ് ആരോഗ്യ മേഖല വെന്റിലേറ്ററിലാണെന്ന് ആവർത്തിച്ചു. സിസ്റ്റം തകർത്ത ആരോഗ്യമന്ത്രി രാജിവച്ച് ഇറങ്ങിപ്പോകണമെന്നും സതീശൻ ആവശ്യപ്പെട്ടു.
വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിന് ശേഷം വിദ്യാർഥികൾ ട്രെയിനിന് അകത്തുനിന്നാണ് ഗണഗീതം പാടിയത്. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവം സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും. വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ഔദ്യോഗിക ചടങ്ങ് നടത്തിയതില്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനമുയർത്തിയിരുന്നു. കൂടാതെ, സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ എംപി റെയിൽവേ മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.
Kerala
തൃശൂര്‍: എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചടങ്ങിനിടെ വിദ്യാര്‍ഥികൾ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്. കുട്ടികൾ ഗണഗീതം പാടിയതിൽ തെറ്റില്ലെന്നും ഇത് വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഎം ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുളള സിപിഎം ശ്രമമാണ് ഗണഗീത വിവാദം. ഗാനത്തിന്റെ ഒരു വാക്കില്‍ പോലും ആര്‍എസ്എസിനെ പരാമര്‍ശിക്കുന്നില്ല. ദേശഭക്തിയാണ് ഗാനത്തിന്റെ ആശയം. ആര്‍എസ്എസ് പാടുന്ന വന്ദേമാതരം പാര്‍ലമെന്റില്‍ പാടുന്നില്ലേ? കുട്ടികള്‍ അത് പാടിയതില്‍ തെറ്റില്ല. ബിജെപി എല്ലാ വേദികളിലും ഇത് ആലപിക്കണമെന്നും ജോര്‍ജ് കുര്യന് പറഞ്ഞു.
കോണ്‍ഗ്രസ് ആദ്യം ഗണഗീതം പാടിയ ശിവകുമാറിനെ തിരുത്തട്ടെയെന്നു പറഞ്ഞ ജോര്‍ജ് കുര്യന് തനിക്ക് ഗണഗീതം പാടാന്‍ അറിയില്ലെന്നും ശാഖയില്‍ പോയിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിന് ശേഷം വിദ്യാർഥികൾ ട്രെയിനിന് അകത്തുനിന്നാണ് ഗണഗീതം പാടിയത്. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവം സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും. വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ഔദ്യോഗിക ചടങ്ങ് നടത്തിയതില്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനമുയർത്തിയിരുന്നു. കൂടാതെ, സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ എംപി റെയിൽവേ മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.
Kerala
തൃശൂര്‍: എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചടങ്ങിനിടെ വിദ്യാര്‍ഥികൾ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുഞ്ഞുങ്ങള്‍ നിഷ്കളങ്കമായി ചൊല്ലിയതാണെന്നും തീവ്രവാദ ഗാനം ഒന്നുമല്ലല്ലോ പാടിയതെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.
ഗണഗീതം ചൊല്ലിയത് ആഘോഷത്തിന്റെ ഭാഗമായിട്ടാണ്. കുട്ടികൾക്ക് അപ്പോൾ തോന്നിയത് ചെയ്തു. നിഷ്കളങ്കമായി ചൊല്ലിയതാണ്. തീവ്രവാദ ഗാനം ഒന്നുമല്ലല്ലോ ചൊല്ലിയത്. സംഗീതത്തിന് ജാതിയില്ല, മതമില്ല, ഭാഷയില്ല, ഒരു പിണ്ണാക്കുമില്ല. സംഗീതം ആസ്വദിക്കാൻ ഉള്ളതാണ്. അങ്ങനെയുള്ള സംഗീതത്തിന് നിങ്ങൾ അവാർഡും കൊടുക്കുന്നില്ലേയെന്നും സുരേഷ് ഗോപി ചോദിച്ചു.
വന്ദേ ഭാരതിന്റെ വരവ് വലിയ ആഘോഷമാണ്. പ്രധാനമന്ത്രി, റെയിൽവേ മന്ത്രി കേന്ദ്രസർക്കാർ എന്നിവരുടെ നേതൃത്വത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നു. കേരളത്തിലെ നാരീശക്തിക്ക് ഏറ്റവുമധികം പിന്തുണ നല്കുന്ന ഒന്നാണ് പുതിയ വന്ദേഭാരത് സര്‍വീസ്. ട്രാക്കുകളുടെ അപര്യാപ്തത കൊണ്ട് ആണ് കൂടുതൽ ട്രെയിനുകൾ സാധ്യമാകാത്തതെന്നും സുരേഷ് ഗോപി പറഞ്ഞു.
Kerala
തിരുവനന്തപുരം: എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെ വിദ്യാര്ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.
സംഭവം സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും. വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ഔദ്യോഗിക ചടങ്ങ് നടത്തിയതില്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
സര്‍ക്കാര്‍ പരിപാടികളില്‍ കുട്ടികളെ രാഷ്ട്രീയവത്കരിക്കുന്നതും ഒരു പ്രത്യേക വിഭാഗത്തിന്റെ വര്‍ഗീയ അജണ്ടകള്‍ക്ക് ഉപയോഗിക്കുന്നതും ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ്. രാജ്യത്തിന്റെ മതനിരപേക്ഷ ദേശീയത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും, അത് ഉറപ്പുവരുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിന് ശേഷം വിദ്യാർഥികൾ ട്രെയിനിന് അകത്തുനിന്നാണ് ഗണഗീതം പാടിയത്. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനമുയർത്തിയിരുന്നു. കൂടാതെ, സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ എംപി റെയിൽവേ മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.
District News
കോയമ്പത്തൂർ: ജില്ലയിലെ വടപുത്തൂർ ഗ്രാമപഞ്ചായത്തിൽ അമൃത സർവകലാശാലയിലെ കാർഷിക വിദ്യാർഥികൾ ഗ്രാമീണ കാർഷിക പ്രവൃത്തിപരിചയ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു ഗ്രാമവികസന ഭൂപടം തയ്യാറാക്കി.
സ്വന്തം ആവശ്യങ്ങൾ, ആസൂത്രണം, പ്രവർത്തനങ്ങൾ എന്നിവ വിശകലനം ചെയ്യാനും രൂപകല്പന ചെയ്യാനും പ്രാദേശിക സമൂഹങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാർഥികൾ മൂവ്മെന്റ് മാപ്പിംഗ്, ക്ലൈമറ്റ് ടേബിൾ തുടങ്ങിയ വിശകലന ഉപകരണങ്ങൾ ഉപയോഗിച്ചു.
ഇതിലൂടെ ഗ്രാമത്തിന്റെ ഭൂപ്രകൃതി, വിഭവങ്ങൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവ മനസ്സിലാക്കാൻ കഴിഞ്ഞു.
ഈ പ്രവർത്തനങ്ങളിലൂടെ കർഷകരുടെ ഉപജീവനമാർഗത്തെയും കാർഷിക ചക്രത്തെയും കുറിച്ചുള്ള പ്രധാനവിവരങ്ങൾ വിദ്യാർഥികൾക്ക് ലഭിച്ചു. കർഷകരും ആവേശത്തോടെ പങ്കെടുക്കുകയും വിദ്യാർഥികളുടെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. സുധീഷ് മണാൽ, പ്രൊഫസർമാരായ അനന്യ, അഞ്ജിത, ദക്ഷിണ, ദർശിനി, ഹരിസൂര്യ, മദേഷ്, മദൻ കാർത്തിക്, നിതീഷ്, ഷൺമുഖ വർഷിണി, ശ്രീലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ ടാസ്ക് വിജയകരമായി പൂർത്തിയാക്കി.
National
ചെന്നൈ: വിദ്യാർഥിനികളെ പീഡിപ്പിച്ച അധ്യാപകനെയും സംഭവം മറച്ചുവച്ച പ്രധാനാധ്യാപികയെയും പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. തഞ്ചാവൂർ പട്ടുക്കോട്ടയിലാണ് സംഭവം.
എട്ടുപുലിക്കാട് ഗവ. മിഡിൽ സ്കൂൾ അധ്യാപകൻ ഭാസ്കർ, പ്രധാനാധ്യാപിക വിജയ എന്നിവരാണ് അറസ്റ്റിലായത്. അധ്യാപകനിൽ നിന്നുള്ള മോശം അനുഭവം വിദ്യാർഥിനി വീട്ടിൽ അറിയിച്ചതിനെ തുടർന്നു മാതാപിതാക്കൾ പ്രധാനാധ്യാപികയോടു പരാതിപ്പെട്ടെങ്കിലും ഇവർ പരാതി അവഗണിച്ചു.
ഇതേത്തടുർന്നു മാതാപിതാക്കളുടെ നേതൃത്വത്തിൽ നാട്ടുകാർ സ്കൂൾ ഉപരോധിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. ഭാസ്കറിനെ ചോദ്യം ചെയ്തതിൽനിന്ന് ഇയാൾ മറ്റു നിരവധി കുട്ടികളെയും ഇത്തരത്തിൽ പീഡിപ്പിച്ചതായി തെളിഞ്ഞെന്നു പോലീസ് പറഞ്ഞു.
Kerala
മലപ്പുറം: ഫുട്ബോള്‍ മത്സരത്തിനിടെ കായികാധ്യാപകനെ മര്‍ദിച്ച നാല് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. പരിയാപുരം സെന്റ് മേരീസ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസെടുത്തത്.
മങ്കട ഉപജില്ല സ്കൂള്‍ കായിക മേളക്കിടെ ആയിരുന്നു അധ്യാപകനെ വിദ്യാര്‍ഥികള്‍ മര്‍ദിച്ചത്. കൊളത്തൂര്‍ നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ കായിക അധ്യാപകന് ശ്രീരാഗിനാണ് മര്‍ദനമേറ്റത്.
പെരിന്തല്‍മണ്ണ പോളി ടെക്നിക് കോളജ് ഗ്രൗണ്ടില്‍ നടന്ന ഫുട്ബോള്‍ മത്സരത്തിനിടെ ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
ഗോള്‍ കീപ്പറെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ ഒരു സംഘം ശ്രീരാഗിനെയും ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
Kerala
കൊച്ചി: ട്രെയിനിന് നേരെ കല്ലെറിഞ്ഞ കേസിൽ രണ്ട് വിദ്യാർഥികളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 25ന് ഇടപ്പള്ളി - കളമശേരി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിൽ നടന്ന സംഭവത്തിൽ അറസ്റ്റിലായ പ്ലസ് ടു വിദ്യാർഥികളെ ജുവനൈൽ ജസ്റ്റീസ് ബോർഡ് മുൻപാകെ ഹാജരാക്കി.
15 ദിവസത്തേക്ക് ഇവരെ കാക്കനാട് ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി. കല്ലേറിൽ നെടുമങ്ങാട് സ്വദേശിയായ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ രഞ്ജിത്തിനു പരിക്കേറ്റിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
വിദ്യാർഥികൾ നിരവധി തവണ കല്ലെറിയുന്നതായി ദൃശ്യങ്ങളിലുണ്ട്. തമാശയ്ക്കാണ് തങ്ങൾ കല്ലെറിഞ്ഞതെന്ന് ഇവർ മൊഴി നൽകി.
Kerala
കൊച്ചി: എറണാകുളം വെണ്ണല ഗവണ്മെന്റ് ഹൈസ്കൂളിലെ രണ്ടു വിദ്യാര്‍ഥികള്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു. 14 ഓളം വിദ്യാര്‍ഥികള്‍ പനി ബാധിതരുമാണ്. ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് സ്കൂള്‍ അടച്ചു പൂട്ടി. ഇന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകളാണ് നടത്തുക.
അതേസമയം, ഭയാനകമായ അന്തരീക്ഷം ഇല്ലെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.നേരത്തെ വിദ്യാര്‍ഥികള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചതോടെ കൊച്ചിന് യുണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി കാമ്പസ് അടച്ചിരുന്നു.
പല വിദ്യാര്‍ഥികളും രോഗബാധ ലക്ഷണങ്ങളുമായി തൊട്ടടുത്തുള്ള ആശുപത്രികളില്‍ ചികിത്സ തേടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കാമ്പസ് അടച്ചത്.